പഞ്ചാബിലെ സുൽത്താൻപൂർ ലോധിയിലുള്ള കാലിബൻ എന്ന നദിയിൽ നിന്നും രണ്ടുദിവസം മുൻപാണ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഒരു ഗ്ലാസ് മുഴുവൻ വെള്ളം കുടിച്ചത്. ഇപ്പോഴിതാ അദ്ദേഹം വയറിൽ ഇൻഫെക്ഷൻ ബാധിച്ച് ആശുപത്രിയിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൽഹിയിലുള്ള ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ഇദ്ദേഹത്തെ ഇപ്പോൾ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് എന്നാണ് വിവരം.
അഡ്മിറ്റ് ചെയ്തതിനുശേഷം പലവിധ മെഡിക്കൽ ടെസ്റ്റുകൾക്ക് മുഖ്യമന്ത്രി വിധേയനായി. കടുത്ത വയറുവേദനയോടെ അദ്ദേഹം അസുഖബാധിതനാവുകയായിരുന്നു. വായു മാർഗ്ഗമാണ് ഇദ്ദേഹത്തെ ഡൽഹിയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അതീവ രഹസ്യമായി സൂക്ഷിക്കുവാൻ അധികൃതർ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മുഖ്യമന്ത്രി ആശുപത്രിയിൽ ആണെന്ന കാര്യവും ഇതുവരെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് നദിയിൽ നിന്നും വെള്ളം കുടിച്ചതിനാൽ ആണ് ഇദ്ദേഹം അസുഖബാധിതനായിരിക്കുന്നത്. നദി വൃത്തിയാക്കിയതിന്റെ 22ആം വാർഷികം ആഘോഷിക്കുവാൻ വേണ്ടിയാണ് ഇദ്ദേഹം സുൽത്താൻപൂർ ലോദി സന്ദർശിച്ചത്.
ഇതിന് പിന്നാലെ നദിയിൽ നിന്നും വെള്ളം കുടിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ സർക്കാർ തന്നെ പുറത്തു വിടുകയുണ്ടായി. ഇതിൻറെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നദീതീരത്ത് ചെടിയുടെ തൈ മുഖ്യമന്ത്രി നട്ടു എന്നും ഔദ്യോഗികമായ വൃത്തങ്ങൾ അറിയിച്ചിരുന്നു. അധികം വൈകാതെ തന്നെ ഇദ്ദേഹം തിരികെ ഓഫീസിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ.