ഇടുക്കി : വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പോലീസ് ആണ് ബാബു രാജിനെ അറസ്റ്റ് ചെയ്തത്.
റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു.
മൂന്നാർ ആനവിരട്ടിക്ക് സമീപം കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം ആയിരുന്നു ബാബുരാജ് നടത്തി വന്നത്.
എന്നാൽ ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. കെട്ടിടങ്ങൾക്ക് പട്ടയം ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുകാര്ക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇത് മറച്ചു വച്ചു റിസോർട്ടിന്റെ നടത്തിപ്പ് കരാർ മറ്റൊരാൾക്ക് ബാബുരാജ് നൽകി എന്നായിരുന്നു പരാതി.
2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും പരാതിക്കാരനായ അരുൺകുമാർ വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം മുന്നോട്ട് പോകാൻ സാധിച്ചില്ല. ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു.